ബംഗ്ളാദേശിൽ ക്യാമ്പ് ചെയ്‌ത ശേഷം അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഐഎസ് ഭീകരരെ അസം പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഇന്ന് അന്താരാഷ്ട്ര അതിർത്തി പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ പിടിയിലായി.
കേന്ദ്ര ഏജൻസികളുടെ പ്രാഥമിക നിഗമനമനുസരിച്ച് രാജ്യത്ത് അട്ടിമറി ശ്രമങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ധൂബ്രി സെക്ടറിലൂടെ ഇവർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ 4.15 ഓടെ, ധുബ്രിയിലെ ധർമ്മശാല പ്രദേശത്താണ് ഇരുവരെയും കണ്ടെത്തിയത്. പിടിയിലായ ഇവരെ ഗുവാഹത്തിയിലെ എസ്ടിഎഫ് ഓഫീസിലേക്ക് കൊണ്ടുവന്നു.
പാർത്ഥസാരഥി മഹന്ത, ഐപിഎസ്, ഐജിപി (എസ്ടിഎഫ്), കല്യാൺ കുമാർ പഥക്, എപിഎസ്, അഡീഷണൽ എസ്പി, എസ്ടിഎഫ്, മറ്റ് റാങ്കുകൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.
ഇന്ത്യയിലെ ഐസിസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന ഡെറാഡൂൺ ചക്രതയിലെ ഹാരിസ് ഫാറൂഖി, ഇയാളുടെ സഹായി പാനിപ്പത്തിലെ ദിവാനയിലെ അനുരാഗ് സിംഗ് എന്നിവരാണ് പിടിയിലായത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അനുരാഗ് സിംഗ് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.
റിക്രൂട്ട്‌മെൻ്റ് പ്രവർത്തനങ്ങൾ, രാജ്യത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ ഐഇഡികളുടെ ഉപയോഗം, തീവ്രവാദ-ഫണ്ടിംഗ്, ഭീകരപ്രവർത്തനങ്ങൾ എന്നിവയിലൂടെ രാജ്യത്ത് ഐഎസിൻ്റെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ പിടിയിലായ രണ്ട് ഭീകരരും ശ്രമിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസിയിലും (എൻഐഎ), ലഖ്‌നൗവിലെയും ഡൽഹിയിലെയും ഭീകരവിരുദ്ധ സ്‌ക്വാഡുകളിലും (എടിഎസ്) ഉൾപ്പെടെ നിരവധി കേസുകൾ ഇരുവർക്കുമെതിരെ നിലവിലുണ്ട്.