കാബൂള്‍ :അഫ്ഗാനിൽ കൂട്ടപ്പലായനം നടക്കുകയാണ്.കാബൂൾ വിമാനത്താവളത്തിൽ നിന്ന് നടുക്കുന്ന കാഴ്ചകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സുരക്ഷിത ഇടങ്ങള്‍ തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത്. വിമാനത്താവളത്തിലെ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനക്കൂട്ടം ഇരച്ചെത്തുകയായിരുന്നു. അഫ്ഗാന്‍ പൗരന്മാര്‍ മരിച്ച് കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയിൽ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്ന് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്തിൽ നിന്നും ആളുകൾ വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മൂന്ന് പേർ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നുണ്ട്,കാബൂളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ കയറിക്കൂടാന്‍ ജനങ്ങള്‍ തിക്കുംതിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങൾ വന്നതിനു പിന്നാലെയാണ് ഈ ദൃശ്യങ്ങളും വന്നിരിക്കുന്നത്. ഇതിനിടെ വിമാനത്തിനുള്ളില്‍ ഇടം ലഭിക്കാത്ത രണ്ടുപേരാണ് വിമാനത്തിന്റെ ടയറില്‍ തൂങ്ങി യാത്ര ചെയ്യാന്‍ ശ്രമിച്ചതെന്നാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനത്താവളത്തിലെ ജനക്കൂട്ടം അനിയന്ത്രിതമായതിനെ തുടര്‍ന്ന് യു എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. ജനക്കൂട്ടത്തിന് നേര്‍ക്കും വെടിയുതിര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിരക്കില്‍ പെട്ടാണോ, വെടിയേറ്റാണോ അഞ്ചുപേര്‍ കൊല്ലപ്പെട്ട കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മാത്രമല്ല ജനത്തിരക്ക് അനിയന്ത്രിതമായതോടെ, കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചതായി കാബൂള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സാധാരണക്കാരെ ദ്രോഹിക്കില്ലെന്നും, അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പ്രഖ്യാപിക്കുമ്പോഴും രാജ്യത്ത് കൂട്ടപ്പലായനമാണ് നടക്കുന്നത്. എങ്ങനെയും രാജ്യത്തിന് പുറത്തുകടക്കാനാണ് ജനം ഇപ്പോൾ ആഗ്രഹിക്കുന്നത്. രാജ്യത്തെ അടിയന്തര സാഹചര്യവും യാത്രക്കാരുടെ തിരക്കും വര്‍ധിച്ചതിന് പിന്നാലെ കാബൂള്‍ വ്യോമപാതയും അടച്ചിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona