ലക്നൗ ; മങ്കിപോക്‌സ് ലക്ഷണങ്ങളുമായി ഉത്തർപ്രദേശിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സാംപിളുകൾ പരിശോധിക്കാനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഡൽഹിയിൽ ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇവരുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കി.
അതേസമയം ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചയാൾ വിദേശയാത്ര ഒന്നും നടത്തിയിട്ടില്ല. അദ്ദേഹം ഹിമാചൽ പ്രദേശിലെ മണാലിയിലെ ഒരു സ്റ്റാഗ് പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ പനിയും ചർമ്മത്തിൽ പാടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മങ്കിപോക്‌സ് സ്ഥിരീകരികിക്കുയാണ്. ഇന്ത്യയിൽ ഇതുവരെ നാല് പേർക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരാണ്.
അതേസമയം, 75 രാജ്യങ്ങളിൽ മങ്കിപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഗോള തലത്തിൽ ഇപ്പോൾ 16,000-ത്തിലധികം രോഗികൾ ഉണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് ചൂണ്ടിക്കാട്ടി. 75 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിലായി അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.