ദില്ലി: രാജ്യതലസ്ഥാനത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധ്വാർക മോർ മെട്രോ സ്റ്റേഷനു സമീപമാണ് വെടിവയ്പുണ്ടായത്. പ്രവീൺ ഗലോട്ട്, വികാസ് ദലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ പേരിൽ കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും മോഷണകേസുകളും നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്. പ്രവീൺ ഗലോട്ട് സഞ്ചരിച്ച കാർ മറ്റൊരു കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു. പ്രവീണിനു നേരെ ഈ സംഘം നിറയൊഴിച്ചു. ആക്രമണത്തിൽ പ്രവീൺ കൊല്ലപ്പെട്ടു.
മെട്രോ സ്റ്റേഷനു സമീപമുണ്ടായിരുന്ന പോലീസ് സംഘം ഇവിടേക്കു കുതിച്ചെത്തുകയും അക്രമികൾക്കു നേരെ നിറയൊഴിക്കുകയും ചെയ്തു. പോലീസ് വെടിവയ്പിൽ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർ രക്ഷപെട്ടു. ഇവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദലാൽ 2018 ൽ ഹരിയാന പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ആളാണ്.