ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ 2പേര്‍ പോലീസ് കസ്റ്റഡിയില്‍. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ്, കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെത്തിയ ആലപ്പുഴ സൗത്ത് പോലീസിനെതിരേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. അതേസമയം ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ചാണ് പോലീസ് നീക്കം. അഭിഭാഷക പരിഷത്ത് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
അതേസമയം റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം കുട്ടിയുടെ മാതാപിതാക്കളേയും ചോദ്യംചെയ്യും.കുട്ടിയെ മറയാക്കി വിദ്വേഷ മുദ്രാവാക്യം പ്രചരിപ്പിച്ചവരും കേസില്‍ പ്രതികളാകുമെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു. കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞ ശേഷം രക്ഷിതാക്കളോട് കാര്യങ്ങള്‍ തിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ റാലിക്കിടെ കുട്ടി വിളിച്ച മുദ്രാവാക്യം സംഘപരിവാറിനും ഭരണകൂടവേട്ടയ്ക്കും എതിരാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്.