ദില്ലി: കോവിഡിന്റെ പുതിയ വകഭേദം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയെന്ന് കണ്ടെത്തൽ. പുതിയ വകഭേദം 12 മുതൽ 18 വയസ് വരെയുള്ള കുട്ടികളെ സാരമായി ബാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ എൻ.കെ അറോറയുടെ (Dr NK Aro) കണ്ടെത്തലിൽ പറയുന്നത്. ഒമിക്രോൺ വ്യാപനത്തിനിടെയാണ് ഇത്തരത്തിൽ പുതിയൊരു ഭീഷണി കൂടി ഉയർന്നിരിക്കുന്നത്. അതേസമയം 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഡോക്ടറുടെ ഈ വെളിപ്പെടുത്തൽ. ജനുവരി 3 മുതലാണ് രാജ്യത്ത് കൗമാരക്കാരുടെ വാക്‌സിനേഷൻ ആരംഭിക്കുന്നത്.
എന്നാൽ ഡോക്ടർ അറോറയുടെ കണ്ടെത്തൽ പ്രകാരം 12 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് കോവിഡിന്റെ അടുത്ത തരംഗത്തിന് ഇരയാകുന്നത്. കൗമാരപ്രായക്കാർക്കും വാക്‌സിൻ നൽകാമെന്ന ഉത്തരവ് വന്നത് തികച്ചും അനുഗ്രഹമാണെന്നും രാജ്യത്തെ മുഴുവൻ കൗമാരക്കാരും വാസ്‌കിൻ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തി അവരുടെ സംരക്ഷണത്തിന് കൂടുതൽ മുൻതൂക്കം നൽകണമെന്നാണ് അറോറയുടെ അഭിപ്രായം. അധികം വൈകാതെ തന്നെ ഈ പ്രായത്തിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ പ്രക്രിയ ആരംഭിക്കണം. നാല് ആഴ്ചത്തെ ഇടവേളകളിലായി രണ്ട് ഡോസ് വാക്‌സിനാണ് കൗമാരക്കാർ സ്വീകരിക്കേണ്ടത്. ഇതിന് യാതൊരു കാലതാമസവും ഉണ്ടാകരുതെന്നും അറോറ വ്യക്തമാക്കി.