പന്തളം: തൻ്റെ ജീവിതത്തെ മാറ്റിമറിച്ചത് 2018ലെ ശബരിമല (Sabarimala) പ്രക്ഷോഭമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ പന്തളം കൊട്ടാരത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സമരത്തോട് ബന്ധപ്പെട്ട് അസാധാരണമാം വിധം പ്രവർത്തിച്ചവരെ കാലം വേട്ടയാടുന്നുണ്ട്. മൂന്നുമാസം മുമ്പ് ശബരിമല പ്രക്ഷോഭ പ്രേരണ കുറ്റത്തിന് പറവൂർ കോടതിയിൽനിന്ന് തനിക്ക് സമൻസ് എത്തിയതായും അദ്ദേഹം പറഞ്ഞു. വിശ്വതീർഥാടന കേന്ദ്രമാകാൻ യോഗ്യതയുള്ള ശബരിമലയുടെ പ്രവർത്തനങ്ങൾക്ക് വിശ്വാസികൾ തന്നെ മേൽനോട്ടം വഹിക്കുന്നതാണ് നല്ലത്. തനിക്ക് രാഷ്ട്രീയം പറയുന്നതിനു വിലക്കുണ്ടെന്നും എന്നാൽ, ചില കാര്യങ്ങൾ മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.