ദില്ലി: വികസന കൊടുമുടിയിലേറാൻ ജമ്മു കശ്മീരും. കശ്മീരിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് യുഎഇയിലെ കമ്പനികൾ (UAE Companies Investment In Jammu Kashmir). രാജ്യങ്ങൾ നിക്ഷേപം നടത്താൻ തയ്യാറെടുക്കുന്നത് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണെന്നാണ് വിദഗ്ധർ പറയുന്നത്. യുഎഇയിൽ സർക്കാർ-സ്വകാര്യരംഗത്തുള്ള ഏഴു കമ്പനികളാണ് ജമ്മു കശ്മീരിൽ നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നത്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ എടുത്ത് മാറ്റിയതിന് പിന്നാലെയാണ് കേന്ദ്ര ഭരണ പ്രദേശത്ത് നിക്ഷേപം നടത്താൻ വിദേശ രാജ്യങ്ങൾ തയ്യാറാകുന്നത്.
അതേസമയം ഇത്തരത്തിൽ നിക്ഷേപങ്ങളെത്തുന്നതോടെ ഇത് യുവാക്കൾക്ക് വൻ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. കഴിഞ്ഞ ആഴ്ച ദുബായ് സന്ദർശനത്തിനിടെ കശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ നിരവധി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ലുലു ഗ്രൂപ്പ്, അൽ മായ ഗ്രൂപ്പ്, എംഎടിയു ഇൻവെസ്റ്റ്മെന്റ് എൽഎൽസി, ജിഎൽ എംപ്ലോയ്മെന്റ് ബ്രോക്കറേജ് എൽഎൽസി, നൂൺ ഗ്രൂപ്പ് എന്നിവയുമായി വിവിധ കരാറുകൾ ഒപ്പുവച്ചു.
കൂടാതെ, ഡിപി വേൾഡ് ജമ്മു കശ്മീരിൽ ഒരു ഉൾനാടൻ തുറമുഖം നിർമ്മിക്കാനുള്ള പദ്ധതിയിലും ധാരണയായിട്ടുണ്ട്. സെഞ്ച്വറി ഫിനാൻഷ്യലിന്റെ 100 മില്യൺ ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രവും (എംഒയു) ഒപ്പുവച്ചുകഴിഞ്ഞു. കശ്മീരിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ കാരണം 45,000 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയിൽ 18,300 കോടി രൂപയും അധികമായി ലഭിക്കാൻ സാധിച്ചുവെന്ന് മനോജ് സിൻഹ പറഞ്ഞു. സുരക്ഷ മെച്ചപ്പെടുത്തുകയും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തതിലൂടെ പ്രതിമാസം ശരാശരി 1.4 ദശലക്ഷം വിനോദസഞ്ചാരികളെത്തുന്നുണ്ട്. ഇത് വാണിജ്യമേഖലയിൽ ഉയർച്ച വരുത്താൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

