ശ്രീനഗർ: ഉധംപൂർ ഇരട്ട സ്‌ഫോടനത്തിന് പിന്നിൽ പാക്കിസ്ഥാനെന്ന സംശയവുമായി ജമ്മു കശ്മീർ പോലീസ്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. വിവിധ ഏജൻസികളെ ഏകോപിപ്പിച്ചാകും അന്വേഷണം നടത്തുകയെന്ന് പോലീസ് വ്യക്തമാക്കി. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നും ഇത് സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യമെന്നും പോലീസ് അറിയിച്ചു.
നിർത്തിയിട്ടിരുന്ന ബസിൽ സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ദൂരൂഹ സാഹചര്യത്തിൽ തുടർച്ചയായി സ്‌ഫോടനങ്ങൾ ഉണ്ടായത്. ഇനിയും കൂടുതൽ സ്‌ഫോടനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അതിർത്തി മേഖലയ്‌ക്കടുത്ത് അല്ലാത്തതിനാൽ ബോംബ് എങ്ങനെ ഉധംപൂരിൽ എത്തിയതെന്നും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആളില്ലാതിരുന്ന ബസിലാണ് ആദ്യ സ്‌ഫോടനം നടന്നത്. രണ്ടാമത്തെ സ്‌ഫോടനം പിറ്റേ ദിവസമാണ് നടന്നത്. രണ്ട് സ്‌ഫോടനങ്ങളും ഓരേ രീതിയിൽ നടന്നതിനാലാണ് ഇതിന് പിന്നിൽ ഭീകരർ ആണോയെന്ന് പോലീസ് സംശയിക്കുന്നത്.