ലണ്ടന്‍: ബ്രിട്ടനിലെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയായ യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ മന്ത്രിസ്ഥാനം രാജിവെച്ചു. പാര്‍ലമെന്‍റിലെ സഹപ്രവര്‍ത്തകന് ഔദ്യോഗിക രേഖ അയക്കാന്‍ തന്റെ സ്വകാര്യ ഇമെയ്ല്‍ ഉപയോഗിച്ചതാണ് രാജിക്ക് വഴിവെച്ചത്. തനിക്ക് പിഴവ് സംഭവിച്ചെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും രാജിക്കത്തില്‍ സുയെല്ല വ്യക്തമാക്കി. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇമെയിൽ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ചട്ടത്തിന് എതിരാണ്.
ആഭ്യന്തര സെക്രട്ടറി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇമെയിൽ ഉപയോഗിച്ച സംഭവം പ്രധാനമന്ത്രി ലിസ് ട്രസിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സുയെല്ല സ്ഥാനമൊഴിഞ്ഞത്. സുയെല്ല ബ്രവര്‍മാന് പകരം മുന്‍ ഗതാഗത മന്ത്രി ഗ്രാന്‍റ് ഷാപ്‌സിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പ്രധാനമന്ത്രി ലിസ് ട്രസിന്റെ ക്യാബിനറ്റില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മന്ത്രിയാണ് രാജി വെക്കുന്നത്. ഒക്ടോബര്‍ 14-ന് ക്വാസി ക്വാര്‍ട്ടെങ്ങിനെ ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പകരം ജെറമി ഹണ്ടിനെ നിയമിച്ചിരുന്നു. ബ്രാവര്‍മാന്‍ രാജി കത്ത് ട്വീറ്റ് ചെയ്തു.
അടുത്തിടെ പ്രവാസികള്‍ക്കെതിരെ ഇന്ത്യന്‍ വംശജ കൂടിയായ യു കെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ നടത്തിയ പ്രസ്താവന ബ്രിട്ടനെ വെട്ടിലാക്കിയിരുന്നു. സുല്ല ബ്രാവര്‍മാന്റെ പ്രസ്താവനക്കെതിരെ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. സ്വതന്ത്ര വ്യാപാര കരാര്‍ ബ്രിട്ടനിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക് വര്‍ധിപ്പിക്കുമെന്നായിരുന്നു ബ്രാവര്‍മാന്‍ പറഞ്ഞത്. സുല്ലയുടെ മറുപടി വന്നതിനുശേഷം, ഭാവിയില്‍ ഏത് കരാറും ഇരുപക്ഷത്തിന്റെയും നേട്ടങ്ങള്‍ കണക്കിലെടുത്ത് മാത്രം നടത്തുമെന്ന് ഇന്ത്യ മറുപടി നല്‍കി. സുല്ല ബ്രാവര്‍മാന്റെ ഈ പ്രസ്താവനയില്‍ ഇന്ത്യ ഞെട്ടിയെന്നും നിരാശയിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ പത്രമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രസ്താവനയ്ക്ക് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യത കുറയുകയാണെന്നും സൂചനയുണ്ട്.
സെപ്റ്റംബര്‍ ആറിന് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ആണ് ആഭ്യന്തര സെക്രട്ടറി പദത്തിലേക്ക് സുയെല്ല ബ്രവര്‍മാനെ നാമനിര്‍ദേശം ചെയ്തത്. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ അറ്റോണി ജനറലായിരുന്നു സുയെല്ല.

