കീവ് : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഡ്രോൺ ആക്രമണത്തിലൂടെ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രെയ്ൻ രംഗത്ത് വന്നു. ക്രെംലിനിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലെന്നും യുക്രെയ്ൻ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് മിഖൈലോ പൊഡോലിയാക് വ്യക്തമാക്കി.
‘‘ക്രെംലിനിലെ ഡ്രോൺ ആക്രമണവുമായി യുക്രെയ്നു ബന്ധമില്ല. യുക്രെയ്നെതിരെ വലിയ ആക്രമണം നടത്താൻ റഷ്യ തന്നെ നടപ്പിലാക്കിയ പദ്ധതിയാണിത്. ഒരു വർഷത്തോളമായി നടക്കുന്ന റഷ്യൻ അധിനിവേശത്തിന് വന്‍തിരിച്ചടി നൽകാൻ രാജ്യം തയ്യാറാണ്.’’– യുക്രെയ്ൻ അറിയിച്ചു.
ക്രെംലിനെ ലക്ഷ്യമാക്കി യുക്രെയ്ൻ വിക്ഷേപിച്ച രണ്ടു ഡ്രോണുകൾ വെടിവച്ചിട്ടെന്നായിരുന്നു റഷ്യയുടെ അവകാശ വാദം. ക്രെംലിനിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കൊട്ടാരത്തിനു പുറകിൽനിന്നു പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ ദൃശ്യങ്ങളുടെ ആധികാരിത സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.
എന്നാൽ ക്രെംലിനിൽ യാതൊരു നാശനഷ്ടവുമുണ്ടായില്ലെന്നും പുട്ടിൻ സുരക്ഷിതനാണെന്നും സുരക്ഷാ അധികൃതർ വ്യക്തമായി. സംഭവത്തെത്തുടർന്ന് മോസ്‌കോ നഗരത്തിൽ അനുവാദമില്ലാതെ ഡ്രോൺ പറത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ റഷ്യൻ എനർജി, ലൊജിസ്റ്റിക്, സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു