അങ്കാറ : യുക്രെയ്ൻ പ്രതിനിധിയിൽ നിന്ന് ദേശീയ പതാക തട്ടിപ്പറിച്ചെടുത്ത് നടന്ന റഷ്യൻ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലുന്ന യുക്രെയ്ൻ എംപിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്നു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ 61-ാമത് പാർലമെന്‍ററി സമ്മേളനത്തിലായിരുന്നു സംഭവം.
യുക്രെയ്ൻ എംപി ഒലെക്‌സാണ്ടർ മാരിക്കോവ്‌സ്‌കിയുടെ കയ്യിൽ നിന്ന് റഷ്യൻ പ്രതിനിധി യുക്രെയ്ൻ പതാക തട്ടിപ്പറിച്ച് കൊണ്ട് പോയതോടെയാണ് സംഭവങ്ങൾ ആരംഭിച്ചത്. റഷ്യൻ പ്രതിനിധിയെ പിന്തുടർന്ന് ഒലെക്‌സാണ്ടർ തല്ലുകയും പതാക തിരികെ വാങ്ങുകയും ചെയ്തു. സംഭവം കണ്ട് ഓടിക്കൂടിയവർ ഒലെക്‌സാണ്ടറിനെ പിടിച്ച് മാറ്റുകയായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഒലെക്‌സാണ്ടർ തന്നെ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 30 വർഷം മുൻപ് സ്ഥാപിതമായ ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയിൽ റഷ്യയും യുക്രൈയ്നും അംഗങ്ങളാണ്. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയും വികസനത്തിനുമാണ് ഈ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.