ദില്ലി: യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. ടെലഫോണിൽ 55 മിനിറ്റ് നേരം ഇരു നേതാക്കളും തമ്മിൽ സംസാരിച്ചു. യുക്രൈനിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് പുടിനുമായി മോദി (Narendra Modi) സംസാരിക്കുന്നത്. യുക്രൈൻ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി പുടിൻ നേരിട്ട് സംസാരിക്കണമെണ് മോദി അഭ്യർത്ഥിച്ചു. സുമിയിലടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും മോദി ശ്രദ്ധയിൽപ്പെടുത്തി.
യുക്രൈനുമായി നടക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ പുടിൻ മോദിയുമായി പങ്കുവച്ചു. വെടിനിർത്തലിനു മോദി പിന്തുണ അറിയിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിന് യുക്രൈൻ – റഷ്യ പ്രസിഡന്റുമാർ നേരിട്ടു ചർച്ച നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടേയും രാഷ്ട്രതലവന്മാര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചനടത്തുന്ന സാഹചര്യമുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു.