ചണ്ഡിഗഢ് : ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന് ഇതുവരെ ഒരു കോടിയിലേറെ നിർദേശങ്ങൾ ലഭിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുന്‍ റാം മേഘ്‌വാൾ വ്യക്തമാക്കി. നിർദേശങ്ങളിൽ വിശദമായ ചർച്ച നടത്തിയശേഷം മറ്റ് തീരുമാനങ്ങളെടുക്കുമെന്നും അത് എല്ലാവരെയും അറിയിക്കുമെന്നും ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ രാജ്യത്തെ എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരുടെയും നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു . രാജ്യത്ത് വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളിൽ തീർപ്പുണ്ടാക്കാൻ ഇ–കോടതികൾ പ്രവർത്തന സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. ഈ മാസം 14 വരെയുണ്ടായിരുന്ന സമയ പരിധി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ കമ്മിഷൻ രണ്ട് ആഴ്ചത്തേക്കുകൂടി ദീർഘിപ്പിക്കുകയായിരുന്നു. ഇനി സമയം നീട്ടി നൽകില്ലെന്നാണ് ലഭിക്കുന്ന വിവരം