ദില്ലി: രാജ്യത്തെ പൂർവ്വസൈനികരുടെ ക്ഷേമ പെൻഷൻ വിതരണത്തിലെ അപാകത അതിവേഗം പരിഹരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഏപ്രിൽ മാസത്തെ പെൻഷൻ സാങ്കേതിക വിഷയങ്ങളിൽ പെട്ട് സമയത്ത് ലഭിക്കാതിരുന്നതുമായ അരലക്ഷം പേരുടെ പ്രതിസന്ധിയാണ് പരിഹരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. ഒറ്റതവണ തീർപ്പാക്കൽ സംവിധാനം വഴിയാണ് പെൻഷൻകാരുടെ രേഖകളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പരിഹരിച്ചത്. ഒറ്റ ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ മാസത്തെ പെൻഷൻ കാര്യത്തിലാണ് സാങ്കേതിക പ്രശ്‌നമുണ്ടായത്. ഇന്ന് എല്ലാവരുടേയും അക്കൗണ്ടിലേക്ക് പെൻഷൻ എത്തിച്ചു കഴിഞ്ഞതായാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. എല്ലാവർഷവും പെൻഷൻകാരുടെ നിലവിലെ അവസ്ഥ വാർഷികമായി ഉറപ്പുവരുത്തുന്നതിലുണ്ടായ കാലതാമസമാണ് പെൻഷൻ മുടങ്ങാൻ കാരണമായത്.
അതേസമയം എല്ലാവർഷവും നവംബർ മാസത്തിൽ സൈനികർ അവരുടെ നിലവിലെ അവസ്ഥ സൈനിക ഓഫീസിനെ ബോദ്ധ്യപ്പെടുത്തുക എന്ന സംവിധാനം നിലവിലുണ്ട്. എന്നാൽ സ്പാർഷ് എന്ന പേരിൽ പുതിയ ഓൺലൈൻ സംവിധാനം പ്രതിരോധ വകുപ്പ് ആരംഭിച്ചതോടെ ഈ മാർച്ച് മാസം ലൈഫ് സർട്ടിഫിക്കറ്റ് വീണ്ടും പുതുക്കണമെന്ന വിവരം അരലക്ഷത്തോളം പേർ മനസ്സിലാക്കിയില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ ആകെ അഞ്ചു ലക്ഷം സൈനികർക്കാണ് പെൻഷൻ നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ സൈനികർ നൽകിയ വിവരങ്ങൾ ഒത്തുനോക്കുന്ന പ്രവൃത്തി തുടരുകയാണെന്നും അതുമൂലം പെൻഷൻ നൽകുന്നത് മുടങ്ങില്ലെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. മാത്രമല്ല സബ്മിഷൻ ഓഫ് ലൈഫ് സർട്ടിഫിക്കറ്റ് വിവരങ്ങൾ SMS വഴിയും ഇ-മെയിൽ വഴിയും വിമുക്തഭടന്മാരെ അറിയിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.