ഇസ്‌ലാമാബാദ് : സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ശ്വാസം മുട്ടുന്ന പാകിസ്ഥാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പവകാശം യുഎഇക്ക് കൈമാറും. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഏറ്റവും അത്യാവശ്യമായി പണലഭ്യത ഉറപ്പുവരുത്തുന്നതിനായി കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പവകാശം കൈമാറാൻ പാകിസ്ഥാൻ തീരുമാനിച്ചത് .
ഇന്നലെ നടന്ന ഇന്റർ–ഗവൺമെന്റൽ കൊമേഴ്സ്യൽ ട്രാൻസാക്ഷൻസ് കൈകാര്യം ചെയ്യുന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ധനമന്ത്രി ഇസ്‌ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ സർക്കാരും തമ്മിൽ കരാറിലെത്താൻ ഒരു സമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചുവെന്ന് പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. തുറമുഖത്തിന്റെ പ്രവർത്തനം, അറ്റകുറ്റപ്പണികൾ, നിക്ഷേപം, വികസനം എന്നിവയെക്കുറിച്ചുള്ള കരട് തയാറാക്കുന്നതും ഇവരുടെ ചുമതലയാണ്.
കഴിഞ്ഞ വർഷമാണ് കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതിൽ യുഎഇ സർക്കാർ താൽപര്യം കാട്ടിയത്. അബുദാബി(എഡി) പോർട്സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോർട്സിനാകും തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയിലെ 10 തുറമുഖങ്ങളും ടെർമിനലുകളും നിലവിൽ എഡി പോർട്സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.