ലക്‌നൗ: ക്ലര്‍ക്കിനെ മര്‍ദിച്ച് കൊന്ന മജിസ്‌ട്രേറ്റിന് സസ്പെൻഡ് ചെയ്‌തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റായ ഗ്യാനേന്ദ്ര സിംഗിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതാപ്ഗഡിൽ നടന്ന ഒരു ഏറ്റുമുട്ടലാണ് സംഭവങ്ങളുടെ തുടക്കം.
തെഹ്സില്‍ ക്ലര്‍ക്കായ 57 വയസുകാരനെ സുഹൃത്തുക്കളായ നാലുപേരുമായി ചേര്‍ന്ന് ഗ്യാനേന്ദ്ര സിംഗ് അതിക്രൂരമായി മര്‍ദിച്ചു. ഈ മർദ്ദനത്തെ തുടർന്ന് ശ്വാസകോശത്തിനു പരിക്കേറ്റ ക്ലർക്ക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
ഇതിനു പിന്നാലെ ശ്വാസകോശത്തിൽ അണുബാധയുണ്ടാവുകയും, ക്ലർക്കായ മധ്യവയസ്കൻ മരണമടയുകയുമായിരുന്നു. ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് സംഭവം ശ്രദ്ധയിൽപെട്ട യോഗി ആദിത്യനാഥ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റായ പ്രതിയെ സസ്പെൻഡ് ചെയ്തത്.