ഉത്തർ പ്രദേശിൽ ഭൂരിപക്ഷം കടന്ന് ബിജെപി. നിലവിൽ 216 സീറ്റിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ്-4, ബിഎസ്പി- 8 എന്നിങ്ങനെയാണ് നിലവിലെ മറ്റ് പാർട്ടികളുടെ മുന്നേറ്റം.
ഗൊരഖ്പൂരിൽ യോഗി ആദിത്യനാഥ് മുന്നിലാണ്. അദ്യ ഫല സൂചനകൾ പ്രകാരം യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു പിന്നിലാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി. 2022 ലെ തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.
403 സീറ്റുകളാണ് യുപിയിൽ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്. 2017 ലെ തെരഞ്ഞെടുപ്പിൽ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോൺഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു.
അതേസമയം, അയോദ്ധ്യ, ലഖിംപൂർ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നിലാണ്. 63 ശതമാനം പേർ ലഖിംപൂർ ഖേരിയിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രതിപക്ഷ പാർട്ടികൾ ഏറെ വിവാദമാക്കിയ ലഖിംപൂർ ഖേരിയിലെ ആകെയുള്ള എട്ട് മണ്ഡലങ്ങളും നിലവിൽ ബിജെപിയ്‌ക്ക് ഒപ്പമാണ്.
ഇവിടുത്തെ സിറ്റിംഗ് എംഎൽഎ യോഗേഷ് വർമ്മ എസ്പിയുടെ ഉത്‌കേർഷ് വർമ്മ മാഥുറിനെക്കാൾ ബഹുദൂരം മുന്നിലാണ്. 2017ൽ 37,000വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യോഗേഷ് ഇവിടെ ജയിച്ചത്. തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സർവേകളും സംസ്ഥാനത്ത് ബിജെപിയ്‌ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. ഗൊരഖ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥും, സിറത്തുൽ നിന്നും ജനവിധി തേടുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ലീഡ് നില ഉയർത്തിയിട്ടുണ്ട്.