ലക്‌നൗ: രാജ്യം ഏറെ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ആണ് യുപിയിലേത്(UP Elections 2022). സംസ്ഥാനത്ത് ഇന്ന് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഫത്തേപൂർ, ബന്ദ, പിൽഭിത്, ഹർദോയ്, ഖേരി, ലക്‌നൗ, റായ്ബറേലി, സീതാപൂർ, ഉന്നാവോ എന്നീ ഒമ്പത് ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുമ്പോൾ 624 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വോട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. 13,813 പോളിംഗ് സ്റ്റേഷനുകളിലും 24,580 പോളിംഗ് ബൂത്തുകളിലും വൈകുന്നേരം 6 വരെ മുൻകരുതൽ നടപടികളോടെ വോട്ടെടുപ്പ് നടക്കും.
ബിജെപിക്ക് നിർണായകമായ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ 59 സീറ്റുകളിൽ 51 എണ്ണത്തിലും ബിജെപിയാണ് മുന്നേറിയത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാന പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 60,000 ഉദ്യോഗസ്ഥരെയാണ് പോളിംഗ് നടക്കുന്ന ജില്ലകളിൽ വിന്യസിച്ചിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മൂന്ന് ഘട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഫെബ്രുവരി 27ന് അഞ്ചും മാര്‍ച്ച് മൂന്നിന് ആറും, ഏഴിന് ഏഴും ഘട്ട വോട്ടെടുപ്പ് നടക്കും. പത്തിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.