ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങളോളമായി നടത്തി വരുന്ന കര്‍ഷക സമരത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രിം കോടതി. കർഷകർ ദില്ലിയുടെ കഴുത്ത് ഞെരിക്കുകയാണെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. പ്രതിഷേധിക്കാനാണ് അവകാശം, വസ്തുക്കള്‍ നശിപ്പിക്കാനല്ലെന്ന് കോടതി പറഞ്ഞു.
ജന്തര്‍ മന്തറില്‍ സത്യാഗ്രഹം നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച കിസാന്‍ മഹാപഞ്ചായത്തിന്റെ ഹർജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.സമരത്തിന്റെ പേരില്‍ തലസ്ഥാനത്തെ ദേശീയ പാതകള്‍ ഉപരോധിക്കുന്നതും ഗതാഗതം തടസപ്പെടുത്തുന്നതും ശരിയല്ല. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോടതികളില്‍ ഹർജികൾ നല്‍കിയിട്ടും സമരം തുടരുന്നത് എന്തിനാണെന്നും സുപ്രിം കോടതി ചോദിച്ചു. കാര്യങ്ങള്‍ വ്യക്തമാക്കി തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.