ബാഗ്ദാദ്: ഇറാക്കിലെ ഇറാൻ അനുകൂല സൈന്യത്തിനുനേരെ അമേരിക്കയുടെ തിരിച്ചടി. ഹാഷെഡ് അൽഷാബി സൈനികശൃംഖലയുടെ ആയുധപ്പുരകൾക്കു നേരെ യു എസ് വ്യോമാക്രമണം നടത്തി. അഞ്ച് ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാൻ നിർമിച്ചതെന്ന് കരുതുന്ന ഇമാം അലി സൈനിക കേന്ദ്രം ഉൾപ്പെടെ ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ 26 പേർ മരിച്ചതായാണ് റിപ്പോർട്ട്.
നേരത്തെ ഇറാക്കിലെ ടാജി വ്യോമതാവളത്തിനു നേർക്കുണ്ടായ റോക്കറ്റ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു ബ്രിട്ടീഷ് ഭടനുമാണ് കൊല്ലപ്പെട്ടത്. 12 പേ ർക്കു പരിക്കേറ്റു. ബാഗ്ദാദിനു വടക്കുള്ള ടാജി ക്യാമ്ബിൽ ബുധനാഴ്ച 18 കാത്യുഷ റോക്കറ്റുകളാണു പതിച്ചത്. ഒരു ട്രക്കിൽനിന്നാണു റോക്കറ്റുകൾ തൊടു ത്തുവിട്ടത്. ആക്രമണത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാൻറെ പിന്തുണയുള്ള ഹാഷെഡ് അൽഷാബി സൈനികശൃംഖലയെയാണു സംശയം. ടാജി ക്യാമ്ബിനു നേർക്കുണ്ടായ റോക്കറ്റ് ആക്രമണത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡോമിനിക് റാബും അപലപിച്ചു.