വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടനെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജന്‍സി ഉന്നതോദ്യോഗസ്ഥനെ പുറത്താക്കി. സുരക്ഷാ ഏജന്‍സിയുടെ മേധാവിയായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.
നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒന്നാണെന്ന് ക്രെബ്‌സ് പ്രഖ്യാപിച്ചു. തന്നെ ഉദ്യോഗത്തില്‍ നിന്ന് പിരിച്ചു വിടാനിടയുണ്ടെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം സുഹൃത്തുക്കളോട് സൂചിപ്പിക്കുകയും ചെയ്തു. ജോ ബൈഡന്റെ വിജയം ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടിങ്ങില്‍ നടന്ന ക്രമക്കേടാണ് തന്റെ പരാജയത്തിന് കാരണമെന്നുമാണ് ട്രംപ് പറയുന്നത്.
ക്രമക്കേട് സംബന്ധിച്ചുള്ള ട്രംപിന്റെ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതഉദ്യോഗസ്ഥരടങ്ങിയ അന്വേഷണസംഘം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് നല്‍കി. തിങ്കളാഴ്ച മറ്റ് 59 തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരും ട്രംപിന്റെ വാദത്തിൽ കഴമ്പില്ലന്നു പറഞ്ഞു.