കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി യുഎസ് നാവികസേന. കൊല്ലത്തു നിന്നുള്ള ബോട്ടിൽ കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്ത് സംഘത്തെയാണ് സേന പിടികൂടിയത്.
കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം മുന്‍പ് വാങ്ങിയ ബോട്ടാണ് 59 ശ്രീലങ്കന്‍ തമിഴരുമായി മാലദ്വീപിനും മൗറീഷ്യസിനും ഇടയില്‍ വച്ചു യുഎസ് സേന പിടികൂടിയത്. തമിഴ് നാട്ടിലെ അഭയാര്‍ഥി ക്യാംപുകളില്‍നിന്ന് ഒളിച്ചോടിയവരായിരുന്നു ഈ ബോട്ടിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം സെപ്റ്റംബർ 22 ന് കുളച്ചലില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായിരുന്നു. ഈ ബോട്ടാണ് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിനു സമീപം പിടിയിലായത്.
ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ട് പിന്നീട് മാലദ്വീപ് നാവികസേനയ്ക്കു കൈമാറി. മാലദ്വീപാണു കഴിഞ്ഞ ദിവസം വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചത്.
അതേസമയം മധുരയിലെയും തിരുച്ചിറപ്പള്ളിയിലെയും അഭയാര്‍ഥി ക്യാപുകളില്‍ നിന്നു കണാതായ 59 പേരാണ് പിടിയിലായതെന്നു തമിഴ് നാട് ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചു. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരി ആറുമാസം മുന്‍പ് രാമേശ്വരത്തെ ബന്ധുവിനെന്നു പറഞ്ഞാണ് നീണ്ടകര സ്വദേശി ഷെറീഫില്‍നിന്നു ബോട്ട് വാങ്ങിയത്.
കേരളത്തിനു പുറത്തേക്കു ബോട്ട് വില്‍ക്കുന്നതിനു നിയമപരമായ തടസ്സമുള്ളതിനാല്‍ ഈശ്വരിയെ ഇടനില നിര്‍ത്തിയതാണെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികളും തമിഴ് നാട് ക്യൂബ്രാഞ്ചും ശക്തമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്