വാഷിങ്ടണ്‍ ഡി.സി: കിഴക്കന്‍ യുക്രെയ്നിലേക്ക് സൈനിക നീക്കത്തിന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്റെ ഉത്തരവിനെ അപലപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍.
പ്രകോപനരഹിതവും ന്യായീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പമാണ് ലോകത്തിന്‍റെ മുഴുവന്‍ പ്രാര്‍ഥനയും. നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പ്രസിഡന്‍റ് പുടിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങള്‍ക്കും വഴിവെക്കും -ബൈഡന്‍ കൂട്ടിച്ചേർത്തു.
അമേരിക്കന്‍ ജനതയോട് റഷ്യ നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ന് വ്യക്തമാക്കും. ഈ ആക്രമണം വരുത്തിവയ്ക്കുന്ന നാശത്തിനും മരണത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി. അമേരിക്കയും അതിന്റെ സഖ്യകക്ഷികളും പങ്കാളികളും ഇക്കാര്യത്തില്‍ ഐക്യത്തോടെ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയായി കാണുമെന്നും ബൈഡന്‍ പറഞ്ഞു. ജി-7 രാജ്യങ്ങളുടെ നേതാക്കളുമായി ബൈഡന്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

