പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുകയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. ക്വാഡിൽ അമേരിക്കയ്ക്കും ഇന്ത്യക്കും സുപ്രധാനമായ പ്രതിരോധ പങ്കാളിത്തവും മികച്ച സഹകരണവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“നിങ്ങൾക്കറിയാവുന്നതുപോലെ, ക്വാഡിനുള്ളിൽ അമേരിക്കയ്ക്ക് ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തവും ഇൻഡോ-പസഫിക്കിലുടനീളം മികച്ച സഹകരണവുമുണ്ട്. ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്. അദ്ദേഹത്തിന്റെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” കിർബി പറഞ്ഞു .
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം ജൂൺ 21 മുതൽ ജൂൺ 24 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കും. അമേരിക്കയിലെ ഇന്ത്യൻ വംശജരുംപ്രധാനമന്ത്രി മോദിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജൂൺ 22 ന്, 7000-ലധികം ഇന്ത്യൻ വംശജരുടെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിന്റെ സൗത്ത് പുൽത്തകിടിയിൽ 21 ഗൺ സല്യൂട്ട് നൽകിയാകും അമേരിക്കൻ പ്രസിഡന്റ് ബൈഡനും പ്രഥമ വനിതയും പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുക.
അമേരിക്കയിൽ പ്രധാനമന്ത്രി വാഷിംഗ്ടണിലെ ജോൺ എഫ് കെന്നഡി സെന്ററിൽ മുൻനിര അമേരിക്കൻ കമ്പനികളുടെ ചെയർമാനെയും സിഇഒമാരെയും അഭിസംബോധന ചെയ്യും. ജൂൺ 22 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഈ വേദിയിൽ ചരിത്രപരമായ പ്രസംഗം നടത്താനുള്ള ക്ഷണത്തിലൂടെ ജനപ്രതിനിധിസഭയും സെനറ്റും പ്രധാനമന്ത്രി മോദിയോടുള്ള ഉഭയകക്ഷി പിന്തുണയും ആദരവും പ്രകടിപ്പിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്- യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടുതവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി .