മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‌പുത് മരിച്ച നിലയിൽ കാണപ്പെട്ട മുംബൈ ബാന്ദ്രയിലെ വീട് കഴിഞ്ഞ രണ്ടര വർഷമായി വാടകക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. ഫ്ലാറ്റുടമ വാടക കുറച്ച് നൽകാൻ തയ്യാറാകാത്തതും നടൻ ആത്മഹത്യ ചെയ്ത ഫ്ലാറ്റെന്ന ഭയവുമാണ് ആളുകളെ ഈ ഫ്ലാറ്റിൽ നിന്നകറ്റുന്നത്. കൂടാതെ ഇനി ബോളിവുഡ് നടീ നടന്മാർക്ക് വാടകക്ക് നൽകില്ലെന്ന് ഉടമയും പറയുന്നു. പ്രതിമാസം അഞ്ചു ലക്ഷം രൂപയാണ് ഈ ആഡംബര ഫ്ലാറ്റിന്റെ വാടകയായി പ്രവാസിയായ ഉടമസ്ഥൻ ആവശ്യപ്പെടുന്നതെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കർ റഫീഖ് മർച്ചന്റ് പറയുന്നു. ആഡംബര ഫ്ലാറ്റിന്റെ അകത്തെ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുമുണ്ട്. കടൽത്തീരത്തിന് അഭിമുഖമായി നിൽക്കുന്ന 4 കിടക്കമുറികളുള്ള അത്യാഢംബര ഫ്‌ളാറ്റാണിത്
വാടകക്കാർ ഭയം കാരണം ഈ ഫ്ലാറ്റ് തെരഞ്ഞെടുക്കുന്നില്ല. ഇനി ആരെങ്കിലും വന്നാൽ തന്നെ അവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പിന്തിരിപ്പിക്കുന്നു. ആദ്യ നാളുകളിൽ ഫ്ലാറ്റ് വാടകക്കെടുക്കാൻ ആരും താൽപ്പര്യം കാണിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ചിലർ ഫ്ലാറ്റ് കാണാനെങ്കിലും വരുന്നുണ്ട്. പക്ഷെ കരാറുറപ്പിക്കാൻ ഇതുവരെ ആയിട്ടില്ലെന്ന് റഫീഖ് പറയുന്നു. പ്രവാസിയായ ഉടമ വാടക കുറക്കാൻ തയ്യാറായിരുന്നെങ്കിൽ ഇടപാടുകൾ എളുപ്പമായേനെ എന്നും റഫീഖ് കൂട്ടിച്ചേർത്തു. ആളുകൾ ഇതേവിലക്ക് തന്നെ വിവാദങ്ങളില്ലാത്ത ഫ്ലാറ്റുകൾ തേടിപ്പോകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു.
2019 ഡിസംബർ മുതലാണ് സുശാന്ത് ഈ ഫ്ലാറ്റ് പ്രതിമാസം 4.5 ലക്ഷം രൂപക്ക് വാടകക്കെടുത്തിരുന്നത്. സുശാന്തും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സുശാന്തും സുഹൃത്തും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തിയുമാണ് ഇവിടെ താമസിച്ചിരുന്നത്. 2020 ജൂൺ 14 നാണ് സുശാന്ത് ഇതേവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കേസ് ഇപ്പോൾ സിബിഐ അന്വേഷണത്തിലാണ്. ചില മയക്കുമരുന്ന് ഇടപാടുകൾ മരണത്തിലേക്ക് നയിച്ചെന്ന സംശയം ഉള്ളതിനാൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോയും കേസ് അന്വേഷിക്കുന്നുണ്ട്.