ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല തകർന്നു വീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്.
ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് വ്യക്തമാക്കി. 155 പേരെ കാണാനില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒപ്പംതന്നെ 25 പേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട് . 13 ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടുതുരങ്കങ്ങളിലായി നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തപോവന്‍ തുരങ്കത്തിലാണ് കൂടുതല്‍ പേര്‍ , ഇവരെ പുറത്തെത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ചവരെയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. അളകനന്ദ നദിയിലെയും ധൗലിഗംഗയിലെയും ജലനിരപ്പ് ഉയര്‍ന്നതും ദുര്‍ഘടമായ കാലാവസ്ഥയും കഴിഞ്ഞദിവസം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.രക്ഷാദൗത്യത്തിനായി പ്രത്യേക പരിശീലനം ലഭിച്ച യു എൻ സംഘവും ഇന്ന് എത്തുന്നുണ്ട്.