ഉത്തർകാശി: ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ പർവതാരോഹകർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുന്നു. കശ്മീരിൽ നിന്നുള്ള വിദ്ഗത സംഘത്തെ അടക്കം എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽപെട്ട 42 പേരിൽ 18 പേരെയാണ് ഇനി കണ്ടെത്താനായിട്ടുള്ളത്.
കശ്മീർ ഗുൽമാർഗിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ചാണ് മൂന്നാം ദിവസത്തെ രക്ഷാപ്രവർത്തനം പുരോഗമിച്ചിരിക്കുന്നത്. കൂടുതൽ ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചു. കൂടുതൽ പേരെ ഇന്ന് കണ്ടെത്താൻ സാധിക്കുമെന്ന് ഐടിബിപി പറഞ്ഞു.
കര – വ്യോമ സേനകൾ, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, ഐടിബിപി എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. കനത്ത മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ ഉത്തർകാശി ജില്ലയിൽ മൂന്നു ദിവസത്തേക്ക് ട്രക്കിങ്ങും, പർവതാരോഹണവും നിരോധിച്ചു. മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം തിരിച്ചറിയാൻ കഴിയാത്തതാണ് രക്ഷാപ്രവർത്തനത്തിന്റെ പ്രധാന വെല്ലുവിളി.
ഉത്തർകാശിയിലെ നെഹ്റു മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള 42 അംഗ സംഘം ചൊവ്വാഴ്ച രാവിലെയാണ് ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ മഞ്ഞിടിച്ചിൽ ഏകപടത്തിപ്പെട്ടത്. 34 ട്രെയിനികളും 7 പരിശീലകരും ഒരു നഴ്സുമാണ് ഈ സംഘത്തിലുള്ളത്. പരിശീലകരുടെയും ട്രെയിനികളുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.