ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെയും പുനഃരാരംഭിക്കാന്‍ സാധിച്ചില്ല. ഡ്രില്ലിങ് നടപടികൾ ഉച്ചയോടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡ്രില്ലിങ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി രക്ഷാദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായത്. യന്ത്രം സ്ഥാപിച്ച ബേസ്‌മെന്റിന് തകരാര്‍ സംഭവിച്ചതാണ് ദൗത്യം വീണ്ടും തടസ്സപ്പെടാന്‍ കാരണമായത്.
അതേസമയം, 13 ദിവസമായി തുരങ്കത്തില്‍ അകപ്പെട്ടുകിടക്കുന്ന തൊഴിലാളികള്‍ക്ക് നേരംപോക്കിനായി വിനോദ ഉപാധികള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു. ഉള്ളില്‍ കുടുങ്ങിയവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ദൗത്യമുഖത്തുള്ള സൈക്യാട്രിസ്റ്റ് ഡോ. രോഹിത് ഗോണ്ട്വാള്‍ അറിയിച്ചു. കളിക്കാനുള്ള ലുഡോ, ചെസ്, ചീട്ട് എന്നിവ ലഭ്യമാക്കും. നിലവില്‍ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അവര്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായി തുടരേണ്ടതുണ്ട്.

