പാലക്കാട് തരൂരിൽ സിപിഎം അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അരുൺകുമാറിന്റെ മരണത്തിൽ പ്രതിഷേധവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണെന്നും,ലോക സമാധാനത്തിന് പണം നീക്കിവച്ച ദിവസം തന്നെയാണ് തരൂരില്‍ ഒരു യുവാവിനെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ പൊലീസിന് സിപിഐഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ്. യുപി കേരളത്തെ കണ്ട് പഠിക്കണമെന്ന അഭിപ്രായം വി ഡി സതീശനുണ്ടോ എന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ മോദിയുടെ വികസന രാഷ്ട്രീയത്തെ അംഗീകരിച്ചു. ഇത് സദ്ഭരണത്തിനുള്ള അംഗീകാരമാണെന്നും, മോദി ഉയര്‍ത്തിക്കാട്ടിയ വികസനങ്ങള്‍ അംഗീകരിച്ച നാലു സംസ്ഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം കൈവരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
എന്നാൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയോട് രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസം പരിപൂര്‍ണമായും ഇല്ലാതായിരിക്കുന്നു. അതോടെ കോണ്‍ഗ്രസിന്റെ പരീക്ഷണം തകര്‍ന്നു. മാത്രമല്ല ഉത്തര്‍പ്രദേശിലെ പ്രിയങ്ക പരീക്ഷണം തകര്‍ന്നിരിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.
മാത്രമല്ല നെഹ്റു കുടുംബത്തോടുള്ള വിയോജിപ്പ് ജനങ്ങള്‍ വീണ്ടും പ്രകടിപ്പിച്ചു. അതിനുദാഹരണമാണ് പഞ്ചാബിലും ഉത്തരാഖണ്ഡിലുമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ തോല്‍വിയെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

