വേനൽച്ചൂടിന്റെ കാഠിന്യത്തിലും പ്രായഭേദമന്യേ വോട്ടര്‍മാരിലും പ്രവര്‍ത്തകരിലും ആവേശത്തിരയിളക്കി ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍.
രാവിലെ വര്‍ക്കല മണ്ഡലത്തിലെ കാപ്പില്‍ ഭഗവതി ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ആരംഭിച്ച അദ്ദേഹത്തിന്റെ പര്യടനം ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ജി. കൃഷ്ണകുമാറാണ് ഉദ്ഘാടനം ചെയ്തത്. മാന്തറ ക്ഷേത്രം, തോട്ടുവാരം കോളനി, മരക്കടമുക്ക്, കെടാകുളം മുരുകന്‍നട തുടങ്ങി 25 ലധികം സ്ഥലങ്ങളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് വില്ലിക്കടവില്‍ സമാപിച്ചത്.
ബിജെപി 45-ാം വയസ്സിലേക്ക് കടക്കുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി വര്‍ക്കല മണ്ഡലത്തിലെ സുദര്‍ശനി കടവ് കരിപ്പുറത്തും വെണ്‍കുളത്തും ബിജെപിയുടെ പതാക വി. മുരളീധരന്‍ ഉയര്‍ത്തി. ഭാരതമാതാവിനും ബിജെപിക്കും ജയ് വിളികളോടെയാണ് പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ ജനങ്ങള്‍ പങ്കെടുത്തത്. മുരളീധരനൊപ്പം സെല്‍ഫി എടുക്കാനും പ്രവർത്തകരും ജനങ്ങളും തിരക്കുകൂട്ടി.
ഓരോ സ്വീകരണ യോഗങ്ങളിലും വലിയ ജനക്കൂട്ടം പങ്കുചേരാൻ എത്തുന്നതിനാൽ ഏറെ വൈകിയാണ് പര്യടനം മുന്നോട്ടു നീങ്ങിയത്. ചിറയിന്‍കീഴ് മണ്ഡലത്തിലെ പര്യടനം പുതുകുറിച്ചിയില്‍ നിന്നും ആരംഭിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ സംസാരിച്ചു.
കഠിനംകുളത്ത് മഹാത്മാ അയ്യങ്കാളിയുടെ പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തിയ ശേഷം സ്വീകരണം ഏറ്റുവാങ്ങി. പടിഞ്ഞാറ്റുമുക്കില്‍ കാര്യാലയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കഠിനംകുളം, മേനംകുളം, മുരുക്കുംപുഴ പ്രദേശങ്ങളിലെ 25ലധികം സ്ഥലങ്ങളില്‍ വലിയ സ്വീകരണം എറ്റുവാങ്ങി ഭാവന ജംഗ്ഷനിലാണ് പര്യടനം സമാപിച്ചത്.