കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു. യുവതിയെ കസ്റ്റഡിയിലെടുത്തായിരിക്കും കൂടുതല്‍ വിവരങ്ങള്‍ തേടുക. ശേഷം ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. നിലവില്‍ കൊലക്കുറ്റത്തിന് മാത്രമാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുള്ളുവെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
നേരത്തെ നല്‍കിയ മൊഴിയില്‍ യുവതി ഒരു സുഹൃത്തിനെക്കുറിച്ച് പറയുന്നുണ്ട്. ഇയാളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തും. ഇതിനിടെ, യുവതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും നേരത്തെയും അബോര്‍ഷന് ശ്രമിച്ചിരുന്നുവെന്നുമാണ് മൊഴി. എന്നാല്‍, യുവാവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ മൊഴിയില്‍ ഇല്ല. യുവാവിനെ പരിചയമുണ്ടെന്ന് മാത്രമാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇതിനാല്‍ തന്നെ യുവതിയില്‍ നിന്നും വീണ്ടും മൊഴിയെടുത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് പോലീസ് നീക്കം.
യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പോലീസ് ഇന്ന് കോടതിയെ അറിയിക്കും. ഇന്ന് ഉച്ചയോടെ യുവതിയെ റിമാന്‍ഡ് ചെയ്തേക്കും.