ദില്ലി: കെ റെയിലിനെതിരെയുള്ള വിമർശനം രാജ്യസഭയിലും ആവർത്തിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സില്‍വര്‍ ലൈനിന്റെ പേരില്‍ കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പദ്ധതിയ്‌ക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്നും, നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നതെന്നും വി മുരളീധരന്‍ രാജ്യസഭയില്‍ പറയുന്നു.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യ ആഘാത പഠനം നടത്തിയിട്ടില്ല, ഉദ്യോഗസ്ഥർ വീടുകളിൽ അതിക്രമിച്ചു കയറി കല്ലിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമങ്ങൾ പാലിക്കാതെയാണ് സംസ്ഥാന സർക്കാർ നടപടികൾ തുടരുന്നത് കേരളത്തിൽ ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ പദ്ധതിയല്ലെന്നും വന്ദേഭാരത് ട്രെയിനാണെന്നും മുരളീധരന്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഇതേതുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി കെ റെയിൽ പദ്ധതിയെ എതിർക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.