ദില്ലി: ഓപ്പറേഷന്‍ ഗംഗാ രക്ഷാദൗത്യ നടപടികൾ ഊര്‍ജ്ജിതമായി മുന്നോട്ടുപോകുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഇന്ന് യുക്രൈനില്‍ നിന്ന് 19 വിമാനങ്ങള്‍ ദില്ലിയിലും മുംബൈയിലുമായി എത്തിച്ചേരും. തുടർന്ന് നാളെ 22 ഇന്ത്യാക്കാരുമായുള്ള വിമാനങ്ങള്‍ എത്തും.
അതേസമയം യുക്രൈനില്‍ നിന്ന 13000ത്തോളം പേര്‍ രാജ്യത്ത് എത്തിയിട്ടുണ്ട്. 24 വരെ അതിര്‍ത്തി കടന്ന് എത്തിയത് നാലായിരം പേരാണ്. യുക്രൈനില്‍ നിന്ന് ഇതുവരെ അതിര്‍ത്തികടന്നവരുടെ എണ്ണം 17000 ആയെന്നും ബാക്കിയുള്ളവരെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
ഹര്‍കീവില്‍ നിന്ന് ഇന്നലെ അടുത്തസ്ഥലത്തേക്ക് മാറിയ വിദ്യാര്‍ഥികളില്‍ പലരും പടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറിയതായാണ് റിപ്പോർട്ട്. സുമിയിലും ഹാര്‍കീവിലും അവശേഷിപ്പിക്കുന്നവരെ കൂടി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ രക്ഷാദൗത്യം പൂര്‍ണമായും ഏകോപിപ്പിക്കുന്നത് വിദേശകാര്യവകുപ്പാണ്. ഇതിനിടയിൽ കേരളത്തിലിരുന്നും കേരളാ ഹൗസിലിരുന്നും ചിലര്‍ നിരുത്തരവാദപരമായി നടത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.