കൊച്ചി: കേരളത്തെ ഞെട്ടിച്ച വടക്കഞ്ചേരി അപകടത്തിൽ സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അനുവദിച്ച നഷ്ടപരിഹാരം ആശ്വാസകരമാണ്. കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവർ സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പറഞ്ഞു.
‘സ്‌കൂൾ കുട്ടികളുടെയും മറ്റുള്ളവരുടെയും വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട കേരളത്തിലെ പാലക്കാട് ദുരന്തത്തെക്കുറിച്ച് അറിയുമ്പോൾ എനിക്ക് അങ്ങേയറ്റം സങ്കടമുണ്ട്. മരണമടഞ്ഞ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
‘കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ടായ അപകടത്തിൽ ദുഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം നൽകും. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ നൽകും’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.