വടക്കാഞ്ചേരി: എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോയ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ഒമ്പതുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അപകടം വിളിച്ചു വരുത്തിയതാണെന്നു പറയാം.
ലൂമിനസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. അസുര എന്ന് എഴുതിയ ഈ ബസിൽ വാഹന നിയമ ചട്ടങ്ങൾക്ക് വിരുദ്ധമായി പണിത വാഹനമായിരുന്നു. അരുണായിരുന്നു ആദ്യ ഉടമ. ഈ ബസിനെതിരെ അഞ്ചു കേസുകൾ നിലവിലുണ്ട്. ആൾട്രേഷനും എയർഹോണും അശ്രദ്ധ ഡ്രൈവിംഗിനുമെല്ലാം ശിക്ഷിക്കപ്പെട്ട ബസ്. ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുമുണ്ട് ഈ ബസ്. കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നതും.
നിയമവിരുദ്ധമായി എയർഹോൺ, ചട്ടം ലംഘിച്ച് റോഡിലൂടെ വാഹനം ഓടിച്ചത് എന്നിവയടക്കമാണ് മറ്റു കേസുകൾ. എന്നാൽ ബ്ളാക്ക് ലിസ്‌റ്റിൽപെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ല. ഈ ആനുകൂല്യം മുതലെടുത്താണ് ബസ് നിരത്തിലോടിയതെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായി എന്നാണ് അറിയാൻ കഴിയുന്നത്. ഏതു വാഹനത്തിലാണ് വിദ്യാർത്ഥികളുമായി യാത്ര ചെയ്യാൻ പോകുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ അധികൃതർ അറിയിക്കേണ്ടതുണ്ട്. ഇത് പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ടൂറിസ്റ്റ് ബസ്സ് ഊട്ടിയിലേക്കുള്ള യാത്രയ്ക്കെത്തിയത് വേളാങ്കണ്ണി യാത്ര കഴിഞ്ഞ ഉടൻ എന്നതാണ് വസ്തുത. വൈകുന്നേരം 5.30 ന് സ്‌കൂൾ പരിസരത്ത് എത്തുമെന്ന് അറിയിച്ച വണ്ടി സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടർന്ന് 6.45 ഓടെ ഊട്ടിയാത്ര ആരംഭിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന ബസ്സ് കെ.എസ്.ആർ.ടി.സിയുടെ പിന്നിൽ ഇടിച്ച് മറിയുകയും ചെയ്തു.
അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു . ഇടിച്ച ശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി ബസിന് പുറകിലേക്ക് പാഞ്ഞ് കയറിയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ഒരാൾ കൈ കാണിച്ചപ്പോൾ കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടെന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയ ആളുടെ മൊഴി.