Friday, January 9, 2026

വന്‍കുടലില്‍ ട്യൂമര്‍ : ലണ്ടനില്‍ ചികിത്സയ്ക്ക് യാത്രാനുമതി തേടി റോബര്‍ട്ട് വാദ്ര

ദില്ലി: തന്‍റെ വന്‍കുടലില്‍ ട്യൂമറാണെന്നും ചികിത്സക്ക് ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റോബര്‍ട്ട് വാദ്ര. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വാദ്ര തന്റെ ഗുരുതര അസുഖം വെളിപ്പെടുത്തി രംഗത്തുവന്നത്. അസുഖം വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാദ്ര കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

എന്നാല്‍, വാദ്രയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്മേല്‍ പ്രോസിക്യൂട്ടര്‍ സംശയം ഉന്നയിച്ചു. മേയ് 13ന് ലഭിച്ച സര്‍ട്ടിഫിക്കറ്റായിട്ടും എന്ത് കൊണ്ട് ഇത്ര നാള്‍ ഇത് സമര്‍പ്പിച്ചില്ല എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. കൂടാതെ, ലണ്ടനില്‍ തുടര്‍ചികിത്സ നടത്തണമെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെയാണ് കൃത്യമായി രേഖപ്പെടുത്തിയതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

നേരത്തെ, വിദേശത്ത് പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിയേറ്റിനെയും വാദ്ര സമീപിച്ചിരുന്നു. ഇതിനായി സമര്‍പ്പിച്ചിരുന്ന ഹര്‍ജിയുടെ വാദം നടക്കുമ്പോഴാണ് ദില്ലി ഗംഗാറാം ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റ് വാദ്രയുടെ അഭിഭാഷകര്‍ ഹാജരാക്കിയത്. കേസിന്റെ ഭാഗമായി പിടിച്ചു വച്ചിരിക്കുന്ന പാസ്‌പോര്‍ട്ട് വിട്ട് നല്‍കണമെന്നാണ് വാദ്രയുടെ അപേക്ഷ.

അതേസമയം, അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വാദ്രയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിയേറ്റ് സമന്‍സ് അയച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ ഡല്‍ഹി ഓഫീസില്‍ ഹാജരാകാനാണ് വദ്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറില്‍ പതിനേഴുകോടിയോളം രൂപ വില വരുന്ന വസ്തുവകകള്‍ വാങ്ങാന്‍ കള്ളപ്പണം വെളുപ്പിച്ചതുള്‍പ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിനിനാണ് വദ്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles