പാലക്കാട് : വന്ദേഭാരത് എക്സ്പ്രസിന്റെ കന്നി യാത്രയിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചത് തർക്കത്തിനിടയാക്കി. ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിനിനു നൽകിയ സ്വീകരണത്തിനിടെയായായിരുന്നു പ്രവർത്തകർ ട്രെയിനിലെ ബോഗിയിലെ ഗ്ലാസിൽ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്‌റ്റർ പതിപ്പിച്ചത്. തൊട്ട് പിന്നാലെ ആർപിഎഫ് ഉദ്യോഗസ്ഥർ പതിപ്പിച്ച പോസ്റ്റർ കീറിക്കളഞ്ഞു. ഇതേത്തുടർന്നാണ് പോസ്റ്റർ പതിപ്പിച്ച ആളും ആർപിഎഫ് ഉദ്യോഗസ്ഥനും തമ്മിലാണ് തർക്കമുണ്ടായത്.
എന്നാൽ പോസ്‌റ്റർ പതിപ്പിക്കാൻ ആരെയും തങ്ങൾ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റർ പതിപ്പിച്ചതെന്ന് വി.കെ. ശ്രീകണ്ഠനും പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ കൈവശം പശയോ കവറോ ഉണ്ടായിരുന്നില്ലെന്നും മഴസമയത്ത് ഫോട്ടോയെടുക്കാൻ ആരെങ്കിലും ചിത്രം ഗ്ലാസ്സിൽ ചേർത്തുവച്ചതാകാമെന്നുമാണ് എംപിയുടെ വിശദീകരണം.

