ദില്ലി : പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്ന പ്രകാശ് സിങ് ബാദൽ (95) അന്തരിച്ചു. മൊഹാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചുതവണ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാത്രി 8.28നായിരുന്നു അന്ത്യം സംഭവിച്ചത് . ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിങ് ബാദൽ മകനാണ്. ഭട്ടിൻഡയിലെ ബാദൽ ഗ്രാമത്തിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ രാവിലെ മൊഹാലിയിൽനിന്ന് ബാദൽ ഗ്രാമത്തിലേക്ക് ഭൗതിക ദേഹം കൊണ്ടുപോകും.
1957ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 1970–71, 1977–80, 1997–2002, 2007–2012, 2012–2017 എന്നീ കാലഘട്ടങ്ങളിൽ അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്നു. 1972, 1982, 2002 എന്നീ വർഷങ്ങളിൽ പഞ്ചാബിലെ പ്രതിപക്ഷ നേതാവുമായിരുന്നിട്ടുണ്ട്. കേന്ദ്രമന്ത്രി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്