കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം (Kottayam) മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് പൂർണ ആരോഗ്യം വീണ്ടെടുത്തു. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നതും നിർത്തി.അദ്ദേഹം തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും എന്നാണ് വിവരം.
പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. അദ്ദേഹം സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ഓര്‍മശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റ് ഇരിക്കാന്‍ സാധിച്ചിരുന്നു.
ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല.
തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.