Saturday, January 3, 2026

എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; ഗുരുതര ആരോപണങ്ങളുമായി ഇര രംഗത്ത്

തിരുവനന്തപുരം : എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ ഗുരുതര ആരോപണങ്ങളുമായി ഇര രംഗത്ത്. എംഎല്‍എ വീട്ടില്‍ മദ്യപിച്ചെത്തി മര്‍ദ്ദിച്ചു. വഴക്കുണ്ടാക്കി ഭീഷണിപ്പെടുത്തിയാണ് കൊണ്ടുപോയതെന്നും ഇര വ്യക്തമാക്കി. ഒത്തു തീര്‍പ്പിനായി ഒരുപാട് പേര്‍ തന്നെ ബന്ധപ്പെട്ടതായും , 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എയുമായി പത്ത് വര്‍ഷത്തെ പരിചയമുണ്ട് മോശം വ്യക്തിയെന്ന് ബോധ്യമായതോടെയാണ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. ആദ്യം പരാതി നല്‍കിയത് വനിതാ സെല്ലിലാണ്. കോവളത്ത് വെച്ച് മര്‍ദിച്ച വിവരം പോലീസില്‍ അറിയിച്ചത് നാട്ടുകാരാണ്. ഭാര്യയാണെന്ന് പറഞ്ഞാണ് എംഎല്‍എ അവിടെ നിന്ന് രക്ഷപെട്ടത്. പെരുമ്പാവൂരിലെ വനിതാ കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം യുവതിയുടെ പീഡന പരാതിയില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ കുന്നപ്പിള്ളിക്കെതിരെ കോവളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.ജാമ്യമില്ലാ വകുപ്പുകളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles