ജയ്പുര്‍: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അദ്ധ്യാപികയെ അറസ്റ്റ് ചെയ്ത അംബ മാതാ പോലീസ്.
രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുകയും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് അധ്യാപികയ്‌ക്കെതിരായി രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കുന്നത്. എന്നാൽ കേസെടുത്തു അദ്ധ്യാപികയെ വിട്ടയച്ചു എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ ഉദയ്പുരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അട്ടാരിയെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന്‍റെ പേരില്‍ നേരത്തേ സ്‌കൂള്‍ മാനേജ്‌മെന്‍റ് പിരിച്ചുവിട്ടിരുന്നു.
‘ഞങ്ങള്‍ ജയിച്ചു’ എന്ന അടിക്കുറിപ്പോടെ പാകിസ്ഥാനി താരങ്ങളുടെ ചിത്രം അവര്‍ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നു. അധ്യാപികയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
അതേസമയം അധ്യാപികയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകര്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധസമരം നടത്തിയിരുന്നു.
തനിക്കെതിരെ നടപടി ഉണ്ടായതോടെ നഫീസ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. തന്റെ പോസ്റ്റ് പാകിസ്ഥാൻ ജയിച്ച സന്തോഷത്തിൽ ആയിരുന്നില്ലെന്നും ആ പോസ്റ്റിന്റെ സന്ദർഭം മറ്റൊന്നായിരുന്നു എന്നും നഫീസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
മത്സരത്തിനിടെ തന്റെ കുടുംബം രണ്ട് ടീമുകളായി തിരിഞ്ഞുവെന്നും ഓരോ ടീമും ഇരുപക്ഷത്തെയും പിന്തുണച്ചുവെന്നും നഫീസ പറഞ്ഞു. താൻ പിന്തുണച്ച് ടീം പാകിസ്ഥാനെ ആയിരുന്നു, ജയിച്ചപ്പോൾ സ്റ്റാറ്റസും ഇട്ടുവെന്ന് നഫീസ വ്യക്തമാക്കി.
ഞായറാഴ്ച ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ഓപണര്‍മാര്‍ അടിച്ചെടുക്കുകയായിരുന്നു.ലോകകപ്പില്‍ ഇതാദ്യമായാണ് പാകിസ്താന് ഇന്ത്യയെ തോല്‍പിച്ചത്.