കണ്ണൂർ: പ്ലസ്‌ടു കോഴ കേസിൽ കെ.എം. ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. പ്ലസ്ടു കോഴ്സ് അനുവദിച്ചതിന് അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് എംൽഎയെ ചോദ്യം ചെയ്യുന്നത്. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. മൂന്ന് മണി മുതലാണ് എംഎൽഎയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്.
അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഷാജിക്കെതിരെയുള്ള കേസ്. ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന് അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കിയതായി വിജിലന്‍സ് പറയുന്നു. ആ 25 ലക്ഷത്തിന്റെ ഉറവിടവും മാനേജ്മെന്റ് വെളിപ്പെടുത്തേണ്ടിവരും. എന്നാല്‍ പണം നല്‍കിയിട്ടില്ലെന്നായിരുന്നു മാനേജ്‌മെന്റ് വാദം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് കേസിനാസ്പദമായ സംഭവം. 17 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായാണ് കെ. എം. ഷാജിയെ വിളിപ്പിക്കുന്നത്.
2013-ല്‍ ആണ് പ്ലസ്ടു കോഴ്സ് അനുവദിക്കാനാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിയായ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുന്നത്. പകരം ലീഗിന്റെ പ്രാദേശിക ഓഫീസ് പണിയാൻ 25 ലക്ഷം തരാമെന്ന് സ്‌കൂൾ മാനേജ്മെന്റ് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു. 2014-ല്‍ പ്ലസ്ടു ലഭിച്ചു. എന്നാൽ വാഗ്ദാനംചെയ്ത തുകയ്ക്കു വേണ്ടി പ്രാദേശിക നേതൃത്വം സ്‌കൂൾ മാനേജ്മെന്റിനെ സമീപിച്ചപ്പോൾ അവരെ കെ.എം. ഷാജി പിന്തിരിപ്പിച്ചു. പിന്നീടാണറിയുന്നത് ഷാജി 25 ലക്ഷം രൂപ ഷാജി നേരിട്ട് കൈപ്പറ്റി എന്ന്. പണം മറ്റാരുമറിയാതെ കെ.എം. ഷാജി കൈക്കലാക്കിയെന്ന് ലീഗിന്റെ പ്രാദേശിക നേതാക്കൾ തന്നെ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. കത്തിന്റെ കോപ്പിസഹിതം സി.പി.എം. കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം കുടുവന്‍ പത്മനാഭന്‍ 2017-ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പത്മനാഭന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
അതേസമയം അറസ്റ്റുണ്ടാകുമോ എന്ന ചോദ്യത്തിന് മുന്‍വിധികളില്ലെന്നും ചോദ്യം ചെയ്യല്‍ നടപടിക്രമം മാത്രമാണെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രിയെ ഉൾപ്പടെ വിമർശിക്കുന്നതിനാലും, ചിലർക്ക് പ്രാദേശികമായി തന്നോട് വിരോധമുള്ളതിനാലും തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഷാജി അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഷാജി രണ്ടു കോടിയിലിധികം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനുള്ള തെളിവുകള്‍ കൈമാറിയതായി പരാതിക്കാരനും വെളിപ്പെടുത്തിയിരുന്നു.