തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിന്‍ കുത്തി വയ്പ്പിനുള്ള ഡ്രൈ റണ്‍ വെള്ളിയാഴ്ച നടത്തും. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവർത്തകർ വീതം ഡ്രൈ റണ്ണില്‍ പങ്കെടുക്കും. 3 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വാക്സിനേഷനായി രജിസ്റ്റർ ചെയ്തത്. ഓരോ ജില്ലകളിലെ മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ ഒന്‍പത് മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍.
ലാര്‍ജ് ഐഎല്‍ആര്‍ 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ല അടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുകയാണ്.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഐസിഡിഎസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മാത്രമല്ല ജനുവരി രണ്ടിന് നാല് ജില്ലകളില്‍ ആറ് ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി കെ ശൈലജ ടീച്ചർ വ്യക്തമാക്കി.