തിരുവനന്തപുരം: കേന്ദ്ര അനുമതി ഇല്ലാതെ വിദേശത്തുനിന്ന് പണപ്പിരിവ് നടത്തിയതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം.. പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക.2018ലെ പ്രളയശേഷം വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിക്കുകയും പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി എന്നപേരില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു.എന്നാൽ കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ് സതീശൻ പണപ്പിരിവ് നടത്തിയതെന്നും ഇത് ചട്ടലംഘനമാണെന്നുമായിരുന്നു സതീശനെതിരെയുള്ള പരാതി.ചാലക്കുടിയിലെ കാതികൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.
ഒരുവര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ രഹസ്യ അന്വേഷണം നടത്തുകയും പ്രതിപക്ഷനേതാവിനെതിരെ കേസ് എടുക്കാന്‍ സ്പീക്കറുടെ അനുമതി തേടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കേസ് എടുക്കാന്‍ തന്റെ അനുമതിയാവശ്യമില്ലെന്ന മറുപടിയാണ് സ്പീക്കര്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്