ബെംഗളൂരു: സ്വപ്ന സുരേഷിനെ കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീൽഡ് ഡിസിപി വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ് വഴിയാണ് സമൻസ് നൽകിയത്. അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണ്. എത്രയും പെട്ടെന്ന് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് നൽകിയത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കി.
അതേസമയം വിജേഷ് പിള്ളയുടെ പരാതിയിൽ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.വിജേഷ് പിള്ള ഡിജിപിയ്ക്ക് നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. അന്വേഷണ ചുമതല കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിനായിരിക്കും. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ നിന്നും പിന്മാറാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് വിജേഷ് പരാതി നൽകിയത്.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പു പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.