തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വധ ഭീഷണികേസിൽ നാളെ ബെംഗളുരു പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള അറിയിച്ചു. കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ കൊന്ന് കളയുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.കെ.ആർ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്നും എന്നാൽ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള വിശദീകരിച്ചു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അതേസമയം വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീൽഡ് ഡിസിപി വ്യക്തമാക്കിയിരുന്നു.വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ് വഴിയാണ് സമൻസ് നൽകിയത്. അതിനോട് വിജേഷ് പിള്ള ഇന്നലെ വരെ പ്രതികരിച്ചിട്ടില്ലെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കിയിരുന്നു.