ഉത്തർപ്രദേശ്: രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും കാൽ പിടിച്ച് തലകീഴായി തൂക്കിയിട്ട സംഭവത്തിൽ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ് സംഭവം. മനോജ് വിശ്വകര്‍മയെന്ന പ്രിന്‍സിപ്പളാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിലിയ രീതിയില്‍ പ്രചരിച്ചിട്ടുണ്ട്.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു യാദവിന് നേരെയാണ് ഈ ക്രൂരത കാണിച്ചത്. സാമൂഹിക മാധ്യങ്ങളില്‍ കടുത്ത വിമര്‍ശനമാണ് അധ്യാപകന് നേരെ ഉയര്‍ന്നത്. സഹപാഠിയെ സോനു കടിച്ചെന്ന പേരിലാണ് പ്രിന്‍സിപ്പലിന്റെ ക്രൂരത. മാപ്പ് പറഞ്ഞില്ലെങ്കില്‍ തഴെക്കിടും എന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. വിദ്യാര്‍ത്ഥി മാപ്പ് പറഞ്ഞതിന് ശേഷമാണ് ഇയാള്‍ കുട്ടിയെ നിലത്ത് ഇറക്കിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം കുട്ടിയുടെ അച്ഛന്‍ അധ്യാപകനെ ന്യായീകരിച്ച് രംഗത്തെത്തി. അധ്യാപകന്‍ വിദ്യാര്‍ഥിയോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛന്‍ രഞ്ജിത്ത് യാദവ് പറഞ്ഞു. കുട്ടി വികൃതി കാണിച്ചെന്നും തിരുത്താന്‍ വേണ്ടിയാണ് അങ്ങനെ ഭയപ്പെടുത്തിയതെന്നും അധ്യാപകന്‍ പറഞ്ഞു.