ബെംഗളൂരു : വിരാട് കോഹ്ലി-സൗരവ് ഗാംഗുലിയും തമ്മിലുള്ള തർക്കം ലോകക്രിക്കറ്റിൽ തന്നെ പരസ്യമായ രഹസ്യമാണ്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കെ കോഹ്ലിയെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്.
തുടർന്ന് 2021ൽ ട്വന്റി20 നായകസ്ഥാനത്തുനിന്നും 2022 ജനുവരിയിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോഹ്ലി പടിയിറങ്ങി. ഇതിന് ശേഷവും ഇരുവരും അത്ര നല്ല ബന്ധത്തിലല്ലെന്ന് തെളിയിക്കുന്നതാണ് ഇന്നലെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറിയ രണ്ടു സംഭവങ്ങൾ. വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൗരവ് ഗാംഗുലി ഡയറക്ടറായ ദില്ലി ക്യാപിറ്റൽസും തമ്മിലായിരുന്നു മത്സരം. രണ്ട് സംഭവങ്ങളുടെയും വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
ദില്ലിയുടെ മറുപടി ബാറ്റിങ്ങിൽ 18-ാം ഓവറിൽ നിന്നുള്ളതാണ് ആദ്യ വിഡിയോ. ആ ഓവറിന്റെ മൂന്നാം പന്തിൽ, ദില്ലി താരം അമൻ ഹക്കിം ഖാനെ കോഹ്ലി ലോങ്-ഓണിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ശേഷംഫീൽഡിങ് പൊസിഷനിലേക്ക് തിരിച്ചുപോകുമ്പോൾ, ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ഗാംഗുലിയെ കോഹ്ലി തുറിച്ചു നോക്കുകയായിരുന്നു.
ബാംഗ്ലൂർ 23 റൺസിനു മത്സരം വിജയിച്ചശേഷമുള്ളതാണ് രണ്ടാമത്തെ വിഡിയോ. മത്സരശേഷം ഇരുടീമുകളിലെയും അംഗങ്ങൾ പരസ്പരം കൈകൊടുക്കുന്നതിന്റെ ചെയ്യുന്ന സമയത്ത് കോഹ്ലിയുമായി കൈകൊടുക്കുന്നത് ഒഴിവാക്കാൻ ഗാംഗുലി ക്യൂവിൽ മാറിപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.