വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ പത്ത് ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ പതറുകയാണ് ഇന്ത്യ.ശുഭ്മാൻ ഗിൽ (0), രോഹിത് ശർമ (13), സൂര്യകുമാർ യാദവ് (0) ഹർദിക് പാണ്ഡ്യ (1) കെഎൽ രാഹുൽ (9) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക് നഷ്ടമായത്.
ഇന്നിങ്സിലെ മൂന്നാമത്തെ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍ ഗുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെട്ടു. സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ഗില്‍ മടങ്ങുമ്പോള്‍ മൂന്ന് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് രോഹിതും കോലിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അടുത്തടുത്ത പന്തുകളിൽ രോഹിതിനും സൂര്യകുമാർ യാദവിനെയും മടക്കി സ്റ്റാർക്ക് വീണ്ടും ആഞ്ഞടിച്ചു. പിന്നാലെ കെഎൽ രാഹുലും സ്റ്റാർക്കിന് മുന്നിൽ അടിയറവു പറഞ്ഞപ്പോൾ ഹർദിക് പാണ്ഡ്യ അബോട്ടിന്റെ പന്തിൽ സ്റ്റീവ് സ്മിത്തിന് പിടികൊടുത്തു.
ഇപ്പോൾ വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഏകദിനത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇഷാന്‍ കിഷന് പകരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശാര്‍ദുല്‍ താക്കൂറിന് പകരം അക്‌സര്‍ പട്ടേലും ടീമിലെത്തി. ഓസ്‌ട്രേലിയൻ നിരയിൽ ആദ്യ ഏകദിനത്തില്‍ നിന്ന് അസുഖം കാരണം വിട്ടുനിന്ന വിക്കറ്റ്കീപ്പര്‍ അലക്‌സ് കാരിയും ഗ്ലെന്‍ മാക്‌വെല്ലിന് പകരം നഥാന്‍ എല്ലിസും ഇന്ന് കളിക്കാനിറങ്ങി.